വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2011

ദൈവത്തിന്റെ കയ്യൊപ്പ്‌..


“ദേ..!! രാഘവന്‍ വരുന്നുണ്ട്..!!”
ചായ അടിച്ചു കൊണ്ടിരുന്ന കണാരേട്ടന്‍ തന്‍റെ ചായക്കടയില്‍ ഇരുന്നവരോടായി പറഞ്ഞു..
രാഘവന്‍ ഒരു പൊതു പ്രവര്‍ത്തകന്‍ ആണ്..
ആ വാര്‍ഡിന്റെ യുവ ജനപ്രതിനിധി..
രാഘവന്‍ ഒരു കറകളഞ്ഞ മനുഷ്യന്‍ ആണ്..
ആര്‍ക്കെന്ത് സഹായത്തിനും മുന്നില്‍ തന്നെ ഉണ്ടാവും..
ആളൊരു സൂത്രശാലിയും തന്ത്രജ്ഞനും കൂടെയാണ്..
നാടിന്‍റെ നന്മക്ക് ഉതകുന്ന പല തീരുമാനങ്ങളും ഉരുത്തിരിഞ്ഞത് ആ കൊച്ചു തലയിലാണ്..
“കണാരേട്ടാ ഒരു സ്ട്രോങ്ങ്‌ ചായ മധുരം കുറച്ച്..!!
കക്ഷത്തെ ദിനപ്പത്രം എടുത്ത് ടേബിളില്‍ ഇട്ടിട്ടു രാഘവന്‍ ഇരുന്നു..
“ദിനെശേട്ടാ എന്തൊക്കെ ഉണ്ട് വിശേഷം..
ചേട്ടന്‍ പുതിയ നേന്ത്ര വാഴകള്‍ നട്ടിരിക്ക്യാല്ലേ..?
ഞാന്‍ വരുന്ന വഴി കണ്ടു..!!”
“എന്തു പറയാനാ രാഘവാ..
കടം കേറി മുടിഞ്ഞിരിക്കുവാ..
ആകെയുള്ള പ്രതീക്ഷ ഇത്തവണത്തെ നേന്ത്രകൃഷിയിലാ..
ഇത്തവണ എങ്കിലും കൃഷി പച്ചപിടിച്ചില്ലേല്‍ ഒരു മുഴം കയര്‍ മാത്രേ രക്ഷയുള്ളൂ..!!”
ദിനേശന്‍ ഒരു കഠിനാധ്വാനിയായ കൃഷിക്കാരനാണ്..
ഒരു തവണ കര്‍ഷകശ്രീ കിട്ടിയിട്ടുമുണ്ട്..
എന്നു പറഞ്ഞിട്ടെന്താ.. കഷ്ടകാലം വന്നാല്‍ അങ്ങനാ..
മൂന്നു കൊല്ലം മുന്‍പു വന്ന കൊടുങ്കാറ്റിലും പേമാരിയിലും ദിനേശന്റെ വിളകള്‍ എല്ലാം നശിച്ചു..
കടം വാങ്ങി വീണ്ടും വിളവിറക്കി..
പിന്നെ അങ്ങോട്ട്‌ നഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂ ദിനേശന്..
അങ്ങനെ ഒരേക്കറോളം ഉണ്ടായിരുന്ന കൃഷിഭൂമി ഇപ്പോള്‍ ഇരുപത്തഞ്ച് സെന്ടായി കുറഞ്ഞു...
മൂക്കോളം കടവും..
ഒരു ചായ രുചിച്ചു കൊണ്ട് രാഘവന്‍ അന്നത്തെ പത്രം വായിച്ചു തുടങ്ങി..
“കേട്ടോ കണാരേട്ടാ.. അമേരിക്ക പണ്ടെങ്ങോ വിട്ട ഒരു ഉപഗ്രഹം നേരെ ഭൂമിയിലോട്ടു തന്നെ തിരിച്ചു പോരുന്നെന്ന്.. അതിന്‍റെ നിയന്ത്രണം അവര്‍ക്ക്‌ നഷ്ടമായെന്ന്..!!”
“ഹ..ഹ..!! ഇവന്മാര്‍ക്ക്‌ പുച്ഛം അല്ലായിരുന്നോ..
ഇന്ത്യയുടെ ഉപഗ്രഹങ്ങള്‍ മാത്രം താഴോട്ടു വീഴുന്നത് കണ്ട്..
ദൈവം അപ്പോപ്പോ കൊടുക്കുന്നുണ്ട്..!!”
കണാരേട്ടനു സന്തോഷമായി..
കുറച്ച് കാലം മുന്‍പു വരെ അമേരിക്കയെ പുകഴ്ത്തിയിരുന്ന കണാരേട്ടന്‍ ഇപ്പോള്‍ ഒരു തികഞ്ഞ അമേരിക്ക വിരോധിയാണ്..
പുള്ളിയുടെ മകന് അമേരിക്കക്കാര്‍ വിസ കൊടുതില്ലെന്നത് തന്നെ കാരണം..
പഠിക്കാന്‍ മിടുക്കനായിരുന്ന മകനെ കണാരേട്ടന് കഷ്ടപ്പെട്ട് പഠിപ്പിച്ചു ഒരു എഞ്ചിനീയര്‍ ആക്കി..
അവന്‍റെ കമ്പനിയില്‍ നിന്നും ഒരു അമേരിക്കന്‍ യാത്രക്ക് വേണ്ടി വിസക്ക്‌ ചെന്ന അവനെ അവര്‍ മടക്കി അയച്ചു..
അകാരണമായി തന്‍റെ മകനെ തിരിച്ചയച്ച അവരോടു അന്നു തൊട്ടു കണാരേട്ടന് പുച്ഛമാണ്.. വെറുപ്പാണ്..

“കണാരേട്ടന് എന്തു കണ്ടാ ഈ പറയുന്നേ..!!
ഉപഗ്രഹം താഴോട്ടു പോരുന്നുണ്ടെങ്കിലും അത് എവിടെ വേണേലും പതിക്കാം.. ചിലപ്പോ അത് ഇന്ത്യയില്‍ ആകാം..
അത് നമ്മുടെ ആരുടെ എങ്കിലും തലേലും ആവാലോ..!!”
സ്വല്പം നര്‍മം കലര്‍ന്ന ഭാവത്തില്‍ രാഘവന്‍ പറഞ്ഞു..

“എന്‍റെ ഭഗവാനേ.. മുന്‍പ്‌ നേരെ നോക്കി നടന്നാ മതിയാരുന്നു..
ഇതിപ്പോ ആകാശം നോക്കി നടക്കണം എന്നാണോ ഈ പറയുന്നേ..!!”
കണാരേട്ടനും നര്‍മഭാവത്തില്‍ അതിനു ഉത്തരം നല്‍കി..

“ഈശ്വരാ അതെങ്ങാനും എന്‍റെ പറമ്പില്‍ വീണാല്‍ പിന്നെ എന്‍റെ കൃഷി..
എന്‍റെ കുടുംബം..!!”
ഇവരുടെ സംഭാഷണത്തിലെ നര്‍മം തിരിച്ചറിയാതെ ദിനേശന്‍ നെടുവീര്‍പ്പിട്ടു..
ഇതു കേട്ട് രാഘവനും കണാരേട്ടനും കൂടെ പൊട്ടിച്ചിരിച്ചു...

“ദിനേശേട്ടാ.. വിഷമിക്കണ്ടാ.. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ഒരു പോംവഴി കണ്ടിട്ടുണ്ട്..”
രാഘവന്‍ പറഞ്ഞു..
“വീഴാന്‍ പോകുന്നതെന്താ.. ഒരു ഉപഗ്രഹം അല്ലെ..
അത് വന്നു വീണിടം പിന്നെ ചരിത്ര പ്രാധാന്യമുള്ളതാ..!!
നമുക്ക്‌ അത് വെച്ചൊരു കളി കളിക്കാമെന്നെ..!!”
രാഘവന്‍റെ ഉത്തരം കേട്ടപ്പോള്‍ ദിനേശനു ചിരി വന്നു..
ഹോട്ടലിന്റെ ഒരു മൂലയില്‍ ഇരുന്നു ചായ കുടിക്കുന്ന അപരിചിതനെ അപ്പോഴാണ്‌ രാഘവന്‍ ശ്രദ്ധിച്ചത്..
ആരാണെന്ന് ചോദിച്ചപ്പോള്‍ ഉത്തരം വന്നത് കണാരേട്ടന്‍റെ വായില്‍ നിന്നാണ്..
കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ കാണുന്നുണ്ട്..
“പട്ടണത്തില്‍ നിന്നാണെന്നു തോന്നുന്നു..
ചോദിച്ചിട്ട് ഒന്നും മറുപടി പറയുന്നില്ല..!!”
“നിങ്ങള്‍ ആരാണ്..?”
രാഘവന്‍റെ ചോദ്യം കേട്ട് അജ്ഞാതന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു പുറത്തേക്കിറങ്ങാന്‍ തുടങ്ങി..
പുറത്ത്‌ ഒരു ഘോരശബ്ദം കേട്ടു എല്ലാരും തിരിഞ്ഞു നോക്കി..
റോഡില്‍ ആള്‍ക്കാര്‍ തിങ്ങി നിറയുന്നു..
ഒരു അപകടം നടന്നതാണ്..
ഒരു ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നത് കാണുന്നുണ്ട്..
പക്ഷെ അതു റോഡില്‍ നിന്നും മാറി ഒരു വീടിന്‍റെ മുന്നിലേക്ക്‌ കയറിയിരിക്കുന്നു..
“അയ്യോ.. അതു അബ്ദുവിന്റെ വീടാണല്ലോ..
ഇന്നയാളുടെ മകള്‍ ആയിഷയുടെ നിക്കാഹല്ലേ..!!”
അങ്ങോട്ടോടി അടുക്കുന്നതിനിടെ രാഘവന്‍ ആരോടെന്നില്ലാതെ പറഞ്ഞു..
അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച..
ബസ്സിനു അടിയില്‍ വധുവിന്‍റെ കാര്‍ കിടക്കുന്നു..
നാട്ടുകാരെല്ലാം കൂടി ബസ്സ്‌ തകര്‍ത്തു..
ഒരു സംഘം കാര്‍ പൊളിച്ചു ഓരോരുത്തരെ ആയി പുറത്തെടുത്തു..
ആദ്യം കിട്ടിയത്‌ രണ്ടു ശവങ്ങള്‍ ആയിരുന്നു..
പിന്നെ ഒരു ആണ്‍കുട്ടി.. ഒരു പത്തു വയസ്സ് കാണും..
അവനു ജീവനുണ്ട്.. പക്ഷെ രണ്ടു കാലുകളും വേര്‍പ്പെട്ടിരിക്കുന്നു..
രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവന്‍ വിളിച്ചു പറയുന്നത് രാഘവന്‍ വ്യക്തമായി കേട്ടു..
“എന്‍റെ ഇത്തായെ ആരെങ്കിലും ഒന്ന് രക്ഷിക്കണേ..!!”
ആ പയ്യനെ കുറച്ചു പേര്‍ ചേര്‍ന്ന് ഒരു വണ്ടിയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയി..
മുറിഞ്ഞു പോയ രണ്ടു കാലുകളും അവര്‍ അതില്‍ എടുത്തിട്ടു..
വണ്ടിയില്‍ നിന്നും അവസാനമായി പുറത്തെടുത്തത്‌ അവന്‍റെ ചേച്ചിയെ ആയിരുന്നു..
കല്യാണപ്പെണ്ണ്‍..!!
ആടയാഭരണങ്ങള്‍ അണിഞ്ഞൊരുങ്ങി കല്യാണപ്പന്തലിലേക്ക് ഇറങ്ങിയവല്‍..
ഇപ്പോള്‍ രക്തത്തില്‍ കുളിച്ചു തന്‍റെ മടിയില്‍..
രാഘവന്‍ ഓര്‍ത്തു..
അടുത്ത വണ്ടിക്ക് കൈ കാണിച്ചു നിര്‍ത്തിച്ചു അതില്‍ ആയിഷയെ പിടിച്ചു കിടത്തി..  
അവളുടെ കഴുത്തില്‍ കിടന്ന ആഭരണങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു..
ഇങ്ങനൊരു അവസരത്തില്‍ മോഷണം നടത്തിയവന്‍ ആരായാലും ദൈവം എന്നൊരാള്‍ ഉണ്ടെങ്കില്‍ അവന്‍ ഇതിനു അനുഭവിക്കും..
രാഘവന്‍റെ മനസ്സ് മന്ത്രിച്ചു..
ആയിഷയെ ഹോസ്പിറ്റലില്‍ ആക്കി രാഘവന്‍ തിരിച്ചു വീട്ടിലെത്തി..
തന്‍റെ അമ്മ തന്നെ നോക്കി അന്ധാളിച്ചു നില്‍ക്കുന്നത്‌ രാഘവന്‍ ശ്രദ്ധിച്ചു..
അപ്പോഴാണ്‌ തന്‍റെ ശുഭ്രവസ്ത്രം മുഴുവന്‍ രക്തപങ്കിലമായിരിക്കുന്ന വിവരം രാഘവന്‍ അറിയുന്നത്..
നടന്ന സംഭവം എല്ലാം രാഘവന്‍ തന്‍റെ അമ്മയോട് വിവരിച്ചു..
“ഇവന്റെയൊക്കെ തലയില്‍ ഇടിത്തീ വീഴും..!!”
മോഷണകഥ കേട്ടപ്പോള്‍ അമ്മയുടെ പ്രതികരണം ഇതായിരുന്നു..
രാഘവനോട് അമ്മക്ക് അതിയായ വാത്സല്യമായിരുന്നു..
അവന്‍റെ പ്രവര്‍ത്തികളില്‍ അഭിമാനവും..
പിറ്റേന്നു അതിരാവിലെ കുളിച്ചു റെഡി ആയി രാഘവന്‍ സാമൂഹ്യ സേവനത്തിനിറങ്ങാനോരുങ്ങി..
അടുത്തുള്ള എജെന്റിന്റെ കയ്യില്‍ നിന്നും ചൂടോടെ ഒരു പത്രവും വാങ്ങി കവലയില്‍ ചെന്ന് കണാരേട്ടന്‍റെ കടയില്‍ നിന്നും ഒരു ചായയും കുടിച്ചാണ് രാഘവന്‍റെ ദിനചര്യ തുടങ്ങുന്നത്..
“ഇന്നാദ്യം ആശുപത്രിയില്‍ പോയി ആയിഷയുടെയും അവളുടെ അനിയന്റെയും സ്ഥിതി വിവരങ്ങള്‍ അറിയണം..
പിന്നെ ഇന്നലെ മരണമടഞ്ഞവരുടെ ഖബര്‍ അടക്കത്തിനു പോണം..”
ഈ വിചാരത്തില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അതാ കുറെ ആളുകള്‍ ഓടി വരുന്നു..
“രാഘവേട്ടാ..!! നിങ്ങടെ കുന്നിന്‍റെ ഓരത്തുള്ള ഭൂമിയില്ലേ..!!
ആ കാടു പിടിച്ചു കിടക്കുന്ന സ്ഥലം..
അവിടെ എന്തൊക്കെയോ വലിയ സാധനങ്ങള്‍ കിടക്കുന്നു...
അവിടം ആകെ കുഴിഞ്ഞിട്ടുണ്ട്..
ഉള്‍ക്ക ആണെന്നൊക്കെ ആള്‍ക്കാര്‍ പറയുന്നുണ്ട്..!! അതിന്‍റെ അടിയില്‍ ഒരാള്‍ മരിച്ചു കിടപ്പുണ്ട്..!!”
“ഈശ്വരാ..!! എന്താണാവോ അത്..?
കേട്ടത് വച്ചു കേട്ട് നോക്കുമ്പോള്‍ അതിന്നലെ പറഞ്ഞ ഉപഗ്രഹം ആയിരിക്കും.. വാക്കുകള്‍ അറം പറ്റിയോ..?”
ഓടിചെന്നപ്പോഴേക്കും പോലീസുകാര്‍ ഒക്കെ എത്തിയിരുന്നു..
മൃതദേഹം അതിനടിയില്‍ നിന്നും വലിച്ചെടുത്തു..
അവിടവിടായി കുറച്ചു ഭാഗങ്ങള്‍ ചിന്നി കിടക്കുന്നു..
ഒരു കയ്യ് മാറി കിടക്കുന്നു.. മുഷ്ടി കൂട്ടിപിടിച്ച അതിനകത്ത്‌ കുറെ സ്വര്‍ണമാലകള്‍..
ആളെ രാഘവന്‍ തിരിച്ചറിഞ്ഞു.. ഇന്നലെ കണ്ട അജ്ഞാതന്‍..!!
അപ്പോള്‍ അവന്‍റെ കയ്യിലുള്ളത് ആയിഷയുടെ ആഭരണങ്ങള്‍..?
മോഷ്ടിച്ച ശേഷം ഒളിച്ചിരുന്നതാകുമോ ഈ കുറ്റിക്കാട്ടില്‍..?
അതിനു ദൈവം കൊടുത്ത ശിക്ഷയാകുമോ ഇത്..?
ഇങ്ങനെ ഒരായിരം ചോദ്യങ്ങളുമായി രാഘവന്‍ സ്തബ്ധനായി നിന്നു..
ഇതിനെല്ലാം ഉത്തരം തരാന്‍ തന്നെ തുറിച്ചു നോക്കുന്ന മൃദദേഹത്തിന്റെ കണ്ണുകള്‍ക്ക്‌ കഴിയുമോ..?

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

വിനോദയാത്ര..!!

"എടാ നിന്‍റെ യശ്വന്ത്പൂര്‍ ട്രെയിനിന്റെ ടിക്കറ്റ്‌ എന്തായി..?
സ്റ്റാറ്റസ് നോക്കിയോ..?"
രാവിലെ ഞാന്‍ ഉറക്കമെണീറ്റതു അച്ഛന്റെ ഈ ചോദ്യവും കേട്ടിട്ടാണ്..

എഴുന്നേറ്റു പല്ല് പോലും തേക്കാതെ ഞാന്‍ ട്രെയിന്‍ സ്റ്റാറ്റസ് നോക്കി..
"വൈടിംഗ് ലിസ്റ്റ് 25 .
നോക്കാം.. ഒരു തീരുമാനമെടുക്കാന്‍ ഇനിയും സമയം കിടക്കുവല്ലേ..!!
ഉച്ച ആകും ചാര്‍ട്ട് ഇടുമ്പോള്‍..
ആ ട്രെയിനിനു പോകുന്നില്ലെങ്കില്‍ അതിനു മുന്‍പേ ക്യാന്‍സല്‍ ചെയ്താലും മതി..
ധാരാളം സമയമുണ്ട്..!!"

ഞാന്‍ ബെഡില്‍ നിന്നെണീറ്റ് പല്ല് തേപ്പും കുളിക്കുമായി പോയി..
എന്താണ് ഇവന്‍ കാന്സലെഷനെ പറ്റി ഇപ്പോഴേ ഇപ്പോഴേ ആലോചിക്കുന്നു എന്നാകും നിങ്ങള്‍ ചിന്തിക്കുന്നതല്ലേ..!!

ഒരു ബാക്ക് അപ്പ്‌ പ്ലാന്‍ എന്നാ രീതിയില്‍ തൃശ്ശൂരില്‍ നിന്നുള്ള ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിനു ഞാന്‍ റിസേര്‍വ് ചെയ്തിട്ടുണ്ടായിരുന്നു..
അത് കൊണ്ട് ഇന്നത്തെ യാത്രയെ പറ്റി എനിക്ക് വലിയ ടെന്‍ഷന്‍ ഒന്നുമില്ല..
അങ്ങനെ ഉച്ചയായപ്പോഴും ടിക്കറ്റ്‌ വൈടിംഗ് ലിസ്റ്റില്‍ ആയതു കൊണ്ട് ചാര്‍ട്ട് ഇടുന്നതിനു തൊട്ടു മുന്‍പേ യശ്വന്ത്പൂര്‍ ട്രെയിന്‍ ടിക്കറ്റ്‌ ഞാന്‍ ക്യാന്‍സല്‍ ചെയ്തു..
വെറുതെ എന്തിനാ കാശു കളയുന്നതെന്നതായിരുന്നു എന്‍റെ ചിന്ത..
അങ്ങനെ ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം മുന്‍തീരുമാന പ്രകാരം ഞാനും അച്ഛനും കൂടെ കാറും എടുത്ത് തിരൂരില്‍ അളിയന്‍റെ വീട്ടില്‍ പോയി..
കുണ്ടുകള്‍ക്കിടയില്‍ അവിടവിടെയായി ടാര്‍ കിടപ്പുണ്ട്..
അവിടെ റോഡ്‌ ഉണ്ടെന്നതിന്റെ ഒരേ ഒരു തെളിവ് അത് മാത്രമായിരുന്നു..
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയുടെ മറുപുറം..!!
അതുകൊണ്ടെന്താ  ഒന്നും രണ്ടും ഗിയര്‍ അല്ലാതെ മറ്റു ഗിയര്‍ ഒന്നും   ഉപയോഗിക്കേണ്ടി വന്നില്ല..
ഫലമോ..!! അര-മുക്കാല്‍ മണിക്കൂറില്‍ എത്തേണ്ട സ്ഥലത്ത് എത്തിയത് ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട്..
ഇത്രയും സമയമെടുക്കുമെന്ന് ഞങ്ങള്‍ രണ്ടു പേരും വിചാരിച്ചില്ല..
അവിടെ ചെലവാക്കാന്‍ എനിക്കധികം സമയമില്ലായിരുന്നു..
കാരണം 6.25 p m  നാണ് എന്‍റെ ട്രെയിന്‍..
അത് കിട്ടണമെങ്കില്‍ 5 മണിക്കെങ്കിലും വീട്ടില്‍ നിന്നിറങ്ങണം..
അങ്ങനെ വേഗം ഞങ്ങള്‍ തിരിച്ചു പോന്നു..
വീട്ടിലെത്തിയപ്പോള്‍ സമയം 4.30  p m .
ഞാന്‍ പെട്ടെന്ന് കുളിച്ചു റെഡി ആയി..
പാക്കിംഗ് ഒക്കെ ചെയ്തു..
അച്ഛന്‍ എനിക്ക് കഴിക്കാനുള്ള പൊതിച്ചോറു ശരിയാക്കി..
അമ്മ ഒരു കുപ്പി കരിങ്ങാലി വെള്ളവും കൊണ്ട് വന്നു എന്‍റെ ബാഗില്‍ വച്ചു..
അങ്ങനെ ഒരു 4.45 p.m ആയപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി..
എന്‍റെ അണുവിട ചലിക്കാത്ത പ്ലാന്നിംഗ് കൊണ്ട് പതിനഞ്ച് മിനുട്ടുകള്‍ കൂടി എനിക്ക് കിട്ടിയിരിക്കുന്നു..
ഇനി ഒരു ടെന്‍ഷനും ഇല്ലാതെ സ്റ്റേഷനില്‍ എത്താം..

"എടാ ഏതു ബസ്‌ നിര്‍ത്തിയാലും കേറിക്കോ..
എടപ്പാളില്‍ എത്തിയാല്‍ കോഴിക്കോടിന്നും കണ്ണുരിന്നും ഒക്കെ വരുന്ന ബസ്‌ കിട്ടും..
വെറുതെ ഇവിടെ അതിനൊക്കെ കൈ കാണിച്ചു നിന്ന് സമയം കളയണ്ടാ.."
അച്ഛന്റെ ആ ഉപദേശവും ഞാന്‍ കൈക്കൊണ്ടു...

ആദ്യം വന്ന ഒരു കുട്ടി ബസ്‌.. അത് പൊന്നാനിക്ക്‌ ഉള്ളതായിരുന്നു..
അതില്‍ കയറി..
അതിന്റെ മെല്ലെപോക്ക് കണ്ടു എനിക്ക് ദേഷ്യം വന്നു തുടങ്ങി..
ഞാന്‍ വാച്ച് നോക്കി ഇരിപ്പായി..
അകാരണമായ ഒരു ഭീതി എന്‍റെ ഉള്ളില്‍ ഉളവായി..
"ഈ ബസ്‌ കാരണം എനിക്ക് പണി കിട്ടുമോ..?"
ഇത്രേം ഞാന്‍ മനസ്സില്‍ ചോദിച്ചേ ഉള്ളൂ..
അപ്പോഴേ പുറകില്‍ നിന്നും മുന്നില്‍ നിന്നുമായി പലരും ഡ്രൈവെറിനെയും കണ്ടക്ട്ടെറിനെയും അസഭ്യം പറയാന്‍ തുടങ്ങി..
"അപ്പോള്‍ ഇവര്‍ ഇത് കുറ്റിപ്പുറത്ത്‌ നിന്നും സഹിക്കുന്നതാണ്..!!"
ഞാന്‍ മനസ്സില്‍ കരുതി..
ഞാന്‍ ഒന്ന് വലതു വശത്തേക്ക് നോക്കി..
അതാ ഒരു സൂപ്പര്‍ഫാസ്റ്റ് ബസ്‌ ഇതിനെ മറികടന്നു പോകുന്നു..
എന്‍റെ ഭീതി കൂടിക്കൊണ്ടിരുന്നു..
5  മിനുട്ട് കൊണ്ട് എടപ്പാള്‍ എത്തേണ്ട ഞാന്‍ എത്തിയപ്പോള്‍ വിലപ്പെട്ട 15  മിനുട്ടുകള്‍ കഴിഞ്ഞിരുന്നു..
അങ്ങനെ ഞാന്‍ നേരത്തെ ലാഭിച്ചിരുന്ന 15  മിനുട്ടുകള്‍ ഒരു ഡ്രൈവെറിന്റെ "അതിശയകരമായ" ഡ്രൈവിംഗ് കൊണ്ട് പോയിക്കിട്ടി..
 കുറ്റിപ്പുറത്ത്‌ നിന്നും തൃശൂര്‍നു പോകുന്ന സൈന്റ്റ്‌ ജോണ്‍സ് ബസ്‌ അവിടെ കിടപ്പുണ്ടായിരുന്നു..
പക്ഷെ അത് അങ്ങെത്തുമ്പോഴേക്കും എന്‍റെ ട്രെയിന്‍ അതിന്‍റെ പാട്ടിനു പോകും..
അങ്ങനെ ഞാന്‍ കോഴിക്കോടില്‍ നിന്നും വരുന്ന ബസ്‌ കാത്തു നില്ക്കാന്‍ തുടങ്ങി..
5  മിനുട്ട് കഴിഞ്ഞും ഒരു ബസ്സും വന്നില്ല..
എന്നാല്‍ സൈന്റ്റ്‌ ജോണ്‍സ് എങ്കില്‍ സൈന്റ്റ്‌ ജോണ്‍സ്..
എന്നും വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ ആ ബസ്സും സ്റ്റാന്റ് വിട്ടു പോയിരുന്നു..
അങ്ങനെ ഒരു 10  മിനിറ്റ് കൂടെ കാത്തു നിന്നപ്പോള്‍ ഒരു ബസ്‌ വന്നു..
കണ്ണൂരില്‍ നിന്നും.. ബിടിചെന്നോ ബെടക്കെന്നോ മറ്റോ ആയിരുന്നു പേര്..
ഒരു പേരില്‍ എന്തിരിക്കുന്നു..

ഞാന്‍ കണ്ടക്ട്ടെരോട് ചോദിച്ചു..
"ചേട്ടാ.. ഇതെപ്പോ തൃശൂര്‍ എത്തും..?"

"സാധാരണ 6.20 നു എത്താറുണ്ട്..
ട്രാഫിക്‌ ഒന്നുമില്ലെങ്കില്‍ കുറച്ചൂടെ നേരത്തെ എത്തും..
ഇന്ന് ഞായറാഴ്ച ആയതോണ്ട് ട്രാഫിക്‌ കാണില്ലാ..
എങ്ങോട്ടാ തൃശൂര്‍ക്ക് ആണോ..?"

"ചേട്ടാ എന്‍റെ ട്രെയിന്‍ 6.25 നാണ്..
പണി കിട്ടുമോ..?"

"ഏയ്‌.. ധൈര്യമായിട്ട് കേറിക്കോ..
ട്രെയിന്‍ ഒക്കെ കിട്ടും..
നമ്മള്‍ പറഞ്ഞ സമയത്തിന് അവിടെ എത്തും..
അത് പോരെ..?"

ആ വാക്കുകള്‍ വിശ്വസിച് ഞാന്‍ ആ ബസില്‍ കേറി..
അതിന്‍റെ വേഗം കണ്ടപ്പോള്‍ എനിക്കാ വാക്കുകളില്‍ വിശ്വാസം ഇരട്ടിച്ചു..
അപകടം ഒന്നും ഉണ്ടയില്ലേല്‍ എനിക്ക് ട്രെയിന്‍ കിട്ടുമെന്ന് ഉറപ്പായി..
കുന്നംകുളത്തിന് അടുത്ത് അക്കിക്കാവ് വച്ചു 10  മിനിറ്റ് മുന്‍പേ പോന്ന സൈന്റ്റ്‌ ജോണ്‍സിനെ ഇവര്‍ മറികടന്നു..
"ആ ബസ്സിനെങ്ങാനും കയറിയിരുന്നേല്‍.. ഹോ..!!
വീണ്ടും ശരിയായ തീരുമാനം..!!"
ഞാന്‍ ആശ്വസിച്ചു..
ബസ്സുകാര്‍ തമ്മില്‍ സമയത്തിന്റെ കാര്യം പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിക്കുന്നത് കേട്ടു..
അതൊരു സാധാരണ സംഭാവമായത് കൊണ്ട് ഞാന്‍ അതിനു ചെവി കൊടുത്തില്ല..
അങ്ങനെ കുന്നംകുളം ബസ്‌ സ്റ്റാന്‍ഡില്‍ എത്തി..
പിന്നെ നടന്നതൊരു നാടകീയമായ സംഭവം ആയിരുന്നു..
പുറകെ വന്നു നിന്ന സൈന്റ്റ്‌ ജോണ്‍സില്‍ നിന്നും ചാടി ഇറങ്ങിയ ഡ്രൈവറും കണ്ടക്റെരും മറ്റും കൂടെ ഞാന്‍ സഞ്ചരിച്ച ബസ്സിന്റെ ഡ്രൈവറെ എടുത്തിട്ട് തല്ലി..
അതൊരു കൂട്ടത്തല്ല് ആയി..
ഞാന്‍ ബസ്സിന്റെ ജാലകങ്ങളിലൂടെ തല വെളിയിലിട്ടു നോക്കി..
"ഈശ്വരാ.. ഇവന്മാര്‍ക്ക് അടിപിടി കൂടാന്‍ കണ്ട നേരം..!!"
അങ്ങനെ അവിടെയും പോയി ഒരു 10  മിനിറ്റ്..
ഇനി എങ്ങും നിര്‍ത്താതെ വണ്ടി വിട്ടാലേ സമയത്തിന് എനിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ പറ്റൂ..
അങ്ങനെ കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി..
ക്ലീനെറിനെ കാണുന്നില്ലെന്ന്..
അവന്‍ ഇപ്പോഴും അടി മേടിച്ചു കൊണ്ടിരിക്കുകയാവും..
ഞാന്‍ ഓര്‍ത്തു..
ഞാന്‍ വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി..
പുറകെ വന്നിരുന്ന പാലാ- ഈരാറ്റുപേട്ട ഫാസ്റിനു കൈ കാണിച്ചു..
വീണ്ടും ദൈവാധീനം..
അങ്ങനെ അതില്‍ കേറി തൃശ്ശൂരിനു ടിക്കറ്റ്‌ എടുത്തു..

"എത്ര സമയം കൊണ്ട് ഇത് തൃശൂര്‍ എത്തും ചേട്ടാ..?"
ഞാന്‍ കണ്ടക്റെരിനോട് ചോദിച്ചു..

"ഒരു അര-മുക്കാല്‍ മണിക്കൂര്‍..
ചൂണ്ടല്‍ കഴിഞ്ഞാല്‍ പിന്നങ്ങോട്ട് ട്രാഫിക്‌ കാണാന്‍ സാധ്യത ഉണ്ട്..!!"

ഞാന്‍ വാച്ചില്‍ സമയം നോക്കി..
5.55 ..
അര മണിക്കൂറില്‍ എത്തിയാല്‍ രക്ഷപ്പെട്ടു..
അല്ലേല്‍ ഗോവിന്ദ..!!
അറിയാവുന്ന ദൈവങ്ങളെ എല്ലാം ഞാന്‍ മാറി മാറി പ്രാര്‍ഥിച്ചു..
ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടാവല്ലേ എന്ന്..
ചൂണ്ടല്‍ ഒക്കെ ആയപ്പോള്‍ ട്രാഫിക്‌ ആയി തുടങ്ങി..
പക്ഷെ വിദഗ്ധനായ നമ്മുടെ ഡ്രൈവര്‍ അതൊക്കെ നിസ്സാരമായി മറികടന്നു..
വീണ്ടും എനിക്കൊരു പ്രതീക്ഷ ഉദിച്ചു..
അങ്ങനെ ഒരു 6.15  ഒക്കെ ആയപ്പോഴേക്കും മുണ്ടൂര്‍ എത്തി..
അപ്പോഴതാ പേമാരി..
റോഡില്‍ ആകെ ബ്ലോക്കും..
ഞാന്‍ എന്‍റെ ദുരിത യാത്ര കണ്ടക്റെരിനോട് പറഞ്ഞു..
അങ്ങേരു റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു നോക്കാന്‍ ഉപദേശിച്ചു..
ട്രെയിന്‍ വൈകുമോ എന്നറിയാനായി..
വിളിച്ചു നോക്കിയപ്പോള്‍ മൂന്നു മിനുട്ട് ലേറ്റ്..
അങ്ങനെ 6.25  ഒക്കെ ആയപ്പോള്‍ പൂങ്കുന്നം വളവു കഴിഞ്ഞു..
രണ്ടു മൂന്നു മിനുട്ടുകള്‍ക്കകം ഇത് റെയില്‍വേ സ്റ്റേഷന്‍റെ അടുത്തൂടെ പോകും..
ആ കണ്ടക്ട്ടെര്‍ നേരെ ഡ്രൈവറുടെ അടുത്ത് ചെന്ന് അവിടെ
വണ്ടി നിര്‍ത്തിച്ചു..
ഞാന്‍ പുള്ളിയോടൊരു നന്ദിവാക്കും പറഞ്ഞു ഓടി റെയില്‍വേ സ്റ്റേഷനില്‍ എത്തി..

അവിടെ കണ്ട റെയില്‍വേ പോലീസിനോട് ചോദിച്ചു..
"സാര്‍.. ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് പോയോ..?"

അങ്ങകലെ നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ ചൂണ്ടി കാണിച്ചു അയാള്‍ പറഞ്ഞു..
"അതാ പോകുന്നു..!!"

എന്‍റെ കയ്യിലിരുന്ന ലഗ്ഗേജ് അറിയാതെ താഴെ വീണു..

"റിസര്‍വേഷന്‍ ആയിരുന്നോ..?"

"ഹ് മ്..!!"

"സ്റ്റേഷനില്‍ പോയി അത് ക്യാന്‍സല്‍ ചെയ്തോളൂ..
അതാ നല്ലത്..!!"
അയാളുടെ ഉപദേശം..

"ഇത് ഇന്റര്‍നെറ്റ്‌ റിസര്‍വേഷന്‍ ആണ്..
ഇവിടെ നിന്നൊന്നും ചെയ്യാനില്ല..!!"
ഞാന്‍ മടങ്ങി നടന്നു..

ഞാന്‍ അച്ഛനെ വിളിച്ചു..
"ആ.. അച്ഛാ എന്‍റെ ട്രെയിന്‍ മിസ്സ്‌ ആയിട്ടോ..!!"

"ഓ.. സാരമില്ലെടാ..
വൈകിട്ടത്തെ ഒരു ട്രെയിനിനു കൂടെ ടിക്കറ്റ്‌ ഇല്ലെടാ..
നീ അതിന്‍റെ സ്റ്റാറ്റസ് നോക്കിയോ..?"

അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌..
ആ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്തില്ലായിരുന്നെങ്കില്‍ മിനിമം RAC എങ്കിലും ആയേനെ..
അതാണേല്‍ രാത്രി 9  മണിക്കായിരുന്നു താനും..
ഇപ്പോള്‍ തിരിച്ചു പുറപ്പെട്ടാല്‍ കൂടി സുഖമായി ആ ട്രെയിന്‍ കിട്ടിയേനെ..
എന്‍റെ വിഷമം ഇരട്ടിച്ചു..

"അച്ഛാ.. ആ ടിക്കറ്റ്‌ ഞാന്‍ ക്യാന്‍സല്‍ ചെയ്തിരുന്നു..!!"

"അപ്പൊ
ഇനി എന്ത് ചെയ്യും..?"
അച്ഛന്‍ ചോദിച്ചു..

"വല്ല ബസ്സും കിട്ടുമോന്നു നോക്കട്ടെ..!!"

ഞാന്‍ ഫോണ്‍ എടുത്ത് നിഷാന്ത് ES നെ വിളിച്ചു..
"അളിയാ.. ട്രെയിന്‍ മിസ്സ്‌ ആയെടാ..
നീ സ്ഥിരം കര്‍ണാടക ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്ന ഏജന്‍സി എവിടാ..?"

"അതാ ബസ്‌ സ്റ്റാന്റ്ന്റെ എതിര്‍ വശത്തുള്ള ഹോട്ടല്‍ ആണ്..
അവിടെ ചോദിച്ചാല്‍ കിട്ടും.."

എന്‍റെ അവസാന കചിതുരുംബ്..
ഞാന്‍ അവിടെ ചെന്ന് ചോദിച്ചു..

"ചേട്ടാ ഇന്നത്തേക്ക് ടിക്കറ്റ്‌ വല്ലതും..?"
അവരുടെ തലയാട്ടലില്‍ നിന്ന് തന്നെ കാര്യം വ്യക്തം..

"രാജഹംസ എങ്കിലും..?"

"എല്ലാം ഫുള്ളാ മോനെ.. റംസാന്‍ അവധി അല്ലായിരുന്നോ..?"

"അളിയാ.. ആ പണിയും പാളി..
ഇനി എന്തേലും ഐഡിയ ഉണ്ടോടാ..?"

കുറച്ചു ആലോചിച്ച ശേഷം ES പറഞ്ഞു..
"അടുത്ത് കുറച്ചു സ്വകാര്യ ബസ്‌ ഏജന്‍സികള്‍ ഉണ്ട്..
എല്ലായിടത്തും കേറി ചോദിച്ചു നോക്ക്..
സാധ്യത കുറവാ..!!"

അങ്ങനെ ഞാന്‍ ഓരോ ഏജന്‍സിയിലും കയറി സീറ്റ്‌ അന്വേഷിച്ചു..
എല്ലായിടത്തു നിന്നും ഒരേ ഉത്തരം..
അവസാനം റെയില്‍വേ സ്റ്റേഷന്‍റെ അടുത്തുള്ള ആലപ്പാട്ട് ട്രാവല്‍ ഏജന്‍സിയില്‍ എത്തി..

ഞാന്‍ ചോദിച്ചു..
"ചേട്ടാ ബാംഗളൂര്‍ക്ക് ടിക്കറ്റ്‌ വല്ലതും ഉണ്ടോ..?"

"ഇല്ല മോനെ.. എല്ലാം ഫുള്‍ ആണ്.."

"ചേട്ടാ.. കാബിന്‍ ആയാലും മതി..!!"
അപ്പോള്‍ അവരുടെ മുഖത് ഒരു പുഞ്ചിരി ഞാന്‍ ശ്രദ്ധിച്ചു..

"കാബിന്‍ മതിയെങ്കില്‍ തരാം..
700 രൂപ..!!"

കാബിന്‍ എങ്കില്‍ കാബിന്‍.. ഞാന്‍ ഓര്‍ത്തു..
ഇന്ന് പോകുക എന്നതാണ് പ്രധാനം..
അല്ലെങ്കില്‍ ഇത്തവണ ഓണം ഞാന്‍ ബാംഗ്ലൂരില്‍ തന്നെ ആഘോഷിക്കേണ്ടി വരും..
ഞാന്‍ 700 രൂപ എണ്ണിക്കൊടുത്തു..

അങ്ങനെ ഒരു സ്പെഷ്യല്‍ ബസിന്റെ കാബിനില്‍ കേറിക്കൂടി..
സ്പെഷ്യല്‍ ബസ്‌ എന്നാല്‍ ഒരു വീഡിയോ കോച്ച്..
ഒരു സാധാ ബസ്‌..

അതിലെ യാത്രക്കാര്‍ക്ക്
അപ്പോള്‍ ഡ്രൈവറുടെ വക ഒരു നിര്‍ദേശം..
"നിങ്ങള്‍ ഒരു സഹായം ചെയ്യണം..
ആര് ചോദിച്ചാലും വിനോദയാത്രക്ക് പോവുകയാണെന്നേ പറയാവൂ..
അല്ലേല്‍ നാല്‍പതിനായിരം രൂപ പിഴ അടക്കേണ്ടി  വരും..
അത് കൊണ്ടാ..!!"

വണ്ടി നീങ്ങി തുടങ്ങി..
അകത്തിരുന്ന ഏതോ ഒരു കുട്ടിയുടെ കയ്യില്‍ നിന്നും ഒരു വീര്‍പ്പിച്ച ബലൂണ്‍ പിടി വിട്ടു എന്‍റെ തലയില്‍ വന്നു തട്ടി പുറത്തേക്ക് പോയി..
അറിയാതെ ഞാന്‍ ചിരിച്ചു പോയി..

"ഇതൊരു വിനോദയാത്ര തന്നെ..!!"